ലൂസിയാന: മാൾ ഓഫ് ലൂസിയാനയിലുണ്ടായ വെടിവയ്പിൽ 17 വയസുകാരൻ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.22ഓടെ മാളിലെ ഫുഡ് കോർട്ടിലായിരുന്നു സംഭവം.
രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കമാണ് വെടിവയ്പിൽ കലാശിച്ചതെന്ന് പോലീസ് ചീഫ് ടി.ജെ. മോഴ്സ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ വെടിവയ്പ് നടത്തിയ പ്രധാന പ്രതിക്കായി തെരച്ചിൽ തുടരുകയാണ്.
പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായുണ്ടായ വെടിവയ്പിൽ അവിടെയുണ്ടായിരുന്ന നിരപരാധികളായ മറ്റു ചിലർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രികളിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർഥിച്ചു.